Thursday 12 September 2013

പ്രണയതപസ്യ

ന്റെ ആത്മാവിന്റെ സ്വപ്നങ്ങളെയും മോഹങ്ങളെയും നഷ്ടബോധത്തിന്റെ ആഴക്കടലിലേക്ക് വലിച്ചെറിയുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി, ഒരു വാക്ക്...... 


വര്‍ഷങ്ങളായി ഞാന്‍ താലോലിച്ചിരുന്നവ, ഞാന്‍ സ്വപ്നം കണ്ടിരുന്നവ, ഞാന്‍ ഓര്‍മ്മയില്‍ കൊണ്ട് നടന്നവ...... എന്നും സ്വപ്നം കണ്ടുണരുന്ന ഒരു പൂന്തോട്ടം പെട്ടെന്നൊരു ദിവസം ഓര്‍മ്മയുടെ മണ്ഡലത്തില്‍ നിന്നും മാഞ്ഞ് പോയാല്‍ ആ വേദന, ആ നഷ്ടം, ആ സങ്കടം,,,,,  അത് മനസ്സിലാക്കാന്‍ ആര്‍ക്കുമാവില്ല.........

ഓര്‍മ്മയുടെ മുള്ളുകള്‍ ഹൃദയത്തില്‍ ആഴന്നിറങ്ങുമ്പോള്‍ രക്തം പൊടിയും.... ഒരു കാലം മുഴുവന്‍ എന്റെ ഹൃദയത്തില്‍ നിറഞ്ഞു നിന്ന രൂപം. രംഗബോധമില്ലാത്ത കോമാളിയെപ്പോലെ ഞാന്‍ നിന്നെ അന്ധമായി സ്നേഹിച്ചു. ഒരു തരത്തില്‍ പറഞ്ഞാല്‍ നിന്നോടുള്ള ഭ്രാന്തമായ അഭിനിവേശം, അല്ലെങ്കില്‍ സര്‍വ്വവും സമര്‍പ്പിച്ചു കൊണ്ടുള്ള ആരാധന.....  അതായിരുന്നു എന്റെ വിശുദ്ധ സ്നേഹം......

നിന്നോടുള്ള എന്റെ സ്നേഹം എത്രമാത്രം എന്നു അറിയണമെങ്കില്‍ ആകാശത്തിലെ നക്ഷത്രങ്ങളെ എണ്ണി നോക്കൂ........

പക്ഷേ,,, എന്റെ ചോരയില്‍ ചാലിച്ച പനിനീര്‍സുമങ്ങളാല്‍ കോര്‍ത്ത പൂമാല്ല്യം ചൂടാന്‍ നീ കൂട്ടാക്കിയില്ല...... എന്റെ പ്രാണന്റെ ലോലമാം സിരകളില്‍ കുറിച്ചിട്ട പ്രണയത്തിന്റെ വാക്കുകള്‍ നീ കണ്ടില്ല.....


കാര്‍ത്തിക വിളക്കിന്റെ പരിശുദ്ധിയോടെ, കല്‍വിളക്കിന്റെ സംശുദ്ധതയോടെ ഒരുകാലം മുഴുവന്‍ എന്റെ ഹൃദയത്തില്‍ നിറഞ്ഞുനിന്ന രൂപം,,,, ഓര്‍മ്മകളില്‍ പോലും കടന്നുവരാന്‍ നിനക്കു വൈമനസ്യമാണല്ലോ..... പലപ്പോഴും പണിപ്പെട്ട്, മറവിയുടെ മാറാല തട്ടിയെടുക്കുന്ന നിന്റെ മുഖം, കാര്‍മേഘാവൃതമായ ആകാശത്ത് ഒളിച്ചു കളിക്കുന്ന ഇന്ദുവിനെ ഓര്‍മിപ്പിക്കും...... ഇടക്കിടെ കനിവ് തോന്നി തലനീട്ടും... കണ്ടു കൊതിതീരും മുമ്പ് കരിമ്പടം വലിച്ചു മൂടുകയും ചെയ്യും.... ഞാന്‍ എന്നെത്തന്നെ വെറുത്തുപോകുന്ന നിമിഷങ്ങള്‍. അത്ര വലുതായിരുന്നു എന്റെ നഷ്ടം.

തംബുരുവിന്റെ സാന്ദ്രമധുരഗാനം പോലെ ഏഴുസ്വരങ്ങളും തഴുകിവരുന്ന അപൂര്‍വ്വ സുന്ദരരാഗത്തില്‍ ഞാന്‍ അലിഞ്ഞില്ലാതാകുകയാണ് എന്നു തോന്നിയ നിമിഷങ്ങള്‍. ആ സമയത്തും ഹൃദയം കൊളുത്തിവെച്ച മെഴുകുതിരി പോലെ ഉരുകിത്തീരുന്നത് ഞാനറിഞ്ഞിരുന്നു.

നിരര്‍ത്ഥകവും നശ്വരവുമായ ജീവിതത്തില്‍ ഒരാള്‍ക്കെന്തെങ്കിലും അമൂല്യമായിട്ടുണ്ടങ്കില്‍ അത് തനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരാളെക്കുറിച്ചുള്ള ഓര്‍മ്മകളാണ്. ആ ഓര്‍മ്മകള്‍ എന്നില്‍ നിന്നും ഉന്മൂലനം ചെയ്യപ്പെടണമെങ്കില്‍ ഞാന്‍ മരിക്കണം. അല്ലെങ്കില്‍ ഓര്‍മ്മകള്‍ മരിക്കണം. പക്ഷേ, ഓര്‍മ്മകള്‍ക്ക് മരണമുണ്ടോ? എനിക്കറിയില്ല.......


അടക്കിപ്പിടിച്ചിട്ടും വിങ്ങിപ്പൊട്ടുന്ന ആത്മാവിന്റെ തേങ്ങലടക്കാന്‍ പുഞ്ചിരി കൊണ്ട് മുഖം മറച്ച് ഉള്ളില്‍ പൊട്ടിക്കരയേണ്ടി വരുന്ന കൊടും വേദന, അതനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ..... യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്തോറും മനസ്സ് സ്വയം അസ്വസ്ഥതയുടെ കൊടുമുടികള്‍ താണ്ടുന്നു. എന്റെ മനസ്സിന്റെ മച്ചില്‍ നിന്നും നിലാവ് മാഞ്ഞുതുടങ്ങിയിരിക്കുന്നു. ഇരുട്ട് അതിന്റെ ആസന്നമായ ഗൃഹപ്രവേശനത്തിനായി ഒരുങ്ങി നില്‍ക്കുന്നു. മിഴി വഴുതി വീഴുമ്പോഴും, എന്റെ ഹ്യദയത്തില്‍ പെയ്തിറങ്ങിയ പുതുരാഗങ്ങളെല്ലാം ശൂന്യതയുടെ, വെറുപ്പിന്റെ, അനന്തതയുടേതായിരുന്നു....

കണ്ണീരുകൊണ്ട് മെനഞ്ഞെടുത്ത പ്രണയശില്‍പ്പങ്ങള്‍ കുതിര്‍ന്നു തുടങ്ങിയിട്ടും ഉലയിലെരിയുന്ന തിരിപോലെ പ്രശോഭിക്കുന്ന എന്റെ പ്രണയം തിരിച്ചറിയാന്‍ നിനക്കു കഴിഞ്ഞില്ല. എന്റെ ആത്മാവില്‍ നിന്നും ഉത്ഭവിക്കുന്ന സംഗീതം ഈ ലോകം ഉള്ളിടത്തോളം കാലം നിന്നെത്തേടിക്കൊണ്ടേയിരിക്കും. യുഗങ്ങളെത്ര കഴിഞ്ഞാലും എന്റെ ആത്മാവിന് ഈ അനുരാഗത്തിന്റെ നൊമ്പരം മറക്കാന്‍ കഴിയില്ല. ഭൂമിയില്‍ നിന്നെത്തഴുകുന്ന ഓരോ തെന്നലിലും എന്റെ പ്രണയത്തിന്റെ ഗന്ധമുണ്ടായിരിക്കും. നീ കാണുന്ന ഓരോ പക്ഷികളും എന്റെ പ്രണയത്തിന്റെ സന്ദേശവാഹകരായിരിക്കും.

സ്വന്തമെന്ന് അവകാശപ്പെടാനുള്ള അര്‍ഹതയെനിക്കില്ല, എങ്കിലും എന്റെ മോഹപ്പക്ഷീ; നീ ചിപ്പിക്കുള്ളില്‍ വീണ മഴത്തുള്ളി പോലെ എന്റെ മനസ്സില്‍ ഒരു മണിമുത്തായി............

കൊതിച്ചത് ലഭിക്കുന്നില്ലെങ്കില്‍ വിധിച്ചതുള്‍ക്കൊള്ളാനെന്റെ മനസ്സ് അനുവദിക്കുന്നില്ല. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ സമ്മാനിച്ച് കണ്ണെത്താദൂരത്തേക്ക് എന്റെ മോഹപ്പക്ഷി പറന്നു മറയുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി; “ഈ ജന്മത്തില്‍ എന്റെ ആത്മാവ് നിന്നോടൊപ്പമാണ്, നിന്നെയേ സ്നേഹിക്കൂ, നിന്നെ......  നിന്നെ മാത്രം.”

എല്ലാത്തിനും മൂകസാക്ഷിയായി ഒരാള്‍ മാത്രം. മൌനം.......... ഇനിയെല്ലാം പ്രാര്‍ത്ഥനകള്‍ മാത്രം. അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും പശ്ചാത്തപിച്ചു കൊണ്ട്, എന്റെ മോഹപ്പക്ഷിക്കു വേണ്ടി മാപ്പ്...........

എന്ന്,
സ്നേഹപൂര്‍വ്വം,
ഈ ഞാന്‍.........

Saturday 3 August 2013

തീവ്രവാദിയായ കവി (ത)



തീവ്രവാദിയെന്നാരോപിച്ച് അമേരിക്കയുടെ മേല്‍നോട്ടത്തിലുള്ള കുപ്രസിദ്ധമായ ഗ്വണ്ടാനമോ തടവറയില്‍ അടച്ച ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിയുടെ കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിനെതിരെ വിവാദം ഉയർന്നിരിക്കുകയാണ്. 



കൊടും തീവ്രവാദിയെന്നാരോപിച്ച് റുബായിഷിനെ ഗ്വാണ്ടനാമോയിലെ ഇരുട്ടറയില്‍ അമേരിക്ക അടയ്ക്കുമ്പോള്‍ അദ്ദേഹം ഒരു കവിയായിരുന്നെന്ന കാര്യം ആരും ഓര്‍ത്തില്ല. അറബ് കവിയായിരുന്ന അദ്ദേഹത്തിന് തന്റെ കഴിവ് തടവറയിലെ ഇരുട്ടില്‍ മൂടിവയ്ക്കാനും കഴിയുമായിരുന്നില്ല. കൈയ്യില്‍ കിട്ടിയ കരിക്കട്ട അദ്ദേഹത്തിന്റെ ആയുധമായി മാറി. ഇരുട്ടറയുടെ ചുമരുകളില്‍ അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ തന്റെ കവിത രചിച്ചു. 
എന്നാൽ, കവിത സാമ്രാജ്യത്വ സില്‍ബന്ധികളെ അസ്വസ്ഥപ്പെടുത്തുന്നതായതു കൊണ്ടായിരിക്കാം ഇതിനെതിരെ ചിലരിപ്പോൾ രംഗത്തു വന്നിരിക്കുന്നത് .




എഴുത്തുകാരന്റെ ജീവിത പശ്ചാത്തലമോ സ്വഭാവ സര്‍ട്ടിഫിക്കറ്റോ നോക്കി കൃതികളെ വിലയിരുത്തുകയാണെങ്കില്‍, ലോക പ്രശസ്തരായ പലരുടെയും കൃതികള്‍ നമുക്ക് അന്യമായേനെ, ഹിറ്റ്‌ലറുടെ മൊഗാഫോണായി പ്രവര്‍ത്തിച്ചയാളാണ് ലോക പ്രശസ്ത കവിയായ എസ്രാ പൗണ്ട്. ഷെനെ എന്ന എഴുത്തുകാരന്‍ തെരുവുഗുണ്ടയും വ്യഭിചാരിയുമായിരുന്നു. റില്‍കെ എന്ന കവി അടിമക്കച്ചവടം നടത്തിയിരുന്നയാളാണ്. ഒരു കവിതയും കവിയുടെ ആത്കഥയുടെ അനുബന്ധമായി ചുരുക്കുന്നത് ശരിയല്ല . വിവാദ കവിത വായിച്ചു നോക്കിയിട്ട് നിങ്ങൾ തീരുമാനിക്കൂ ....... 


O sea, give me news of my loved ones.

Were it not for the chains of the faithless, I would have dived into you,
And reached my beloved family, or perished in your arms.

Your beaches are sadness, captivity, pain, and injustice.
Your bitterness eats away at my patience.

Your calm is like death, your sweeping waves are strange.
The silence that rises up from you holds treachery in its fold.

Your stillness will kill the captain if it persists,
And the navigator will drown in your waves.

Gentle, deaf, mute, ignoring, angrily storming,
You carry graves.

If the wind enrages you, your injustice is obvious.
If the wind silences you, there is just the ebb and flow.

O sea, do our chains offend you?
It is only under compulsion that we daily come and go.

Do you know our sins?
Do you understand we were cast into this gloom?

O sea, you taunt us in our captivity.
You have colluded with our enemies and you cruelly guard us.

Don't the rocks tell you of the crimes committed in their midst?
Doesn't Cuba, the vanquished, translate its stories for you?

You have been beside us for three years, and what have you gained?
Boats of poetry on the sea; a buried flame in a burning heart.

The poet's words are the font of our power;
His verse is the salve for our pained hearts.

Wednesday 24 April 2013

ഒരു കോഴിക്കോടന്‍ യാത്ര


രപ്പനങ്ങാടി റെയില്‍‌വേ സ്റ്റേഷനില്‍ വെച്ചാണ് ഞാനിതെഴുതുന്നത്. സമയം രാത്രി 9.45. രണ്ട് മണിക്കൂറായി ഉറക്കം പിടിപെട്ട കണ്ണുകളുമായി ഇവിടെയിരിക്കുകയാണ്. കാത്തിരിപ്പിനു് അറുതി വരണമെങ്കില്‍ ഇനിയും കാത്തിരിക്കണം, രണ്ട് മണിക്കൂര്‍ കൂടി‍. ഈ നേരത്ത് ഞാന്‍ എങ്ങനെ ഇവിടെ എത്തിപ്പെട്ടുവെന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നത്.

പടച്ചവന്റെ ഓരോരോ തമാശകള്‍,,,,  അല്ലാതെന്തു പറയാന്‍.......

ഇന്നെനിക്കൊരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു, ബേപ്പൂര്‍ സുല്‍ത്താന്റെ നാട്ടില്‍. മാധ്യമ പ്രവര്‍ത്തകന്‍ ആകണമെന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ, ഒരു ചാനലിന്റെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നതിനായി  ഇന്നലെ നാട്ടില്‍ നിന്നും വണ്ടി കയറി. ഇന്ന് രാവിലെ കോഴിക്കോട് റെയില്‍‌വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി ((( പണ്ട് വാസ്കോഡ ഗാമ കാപ്പാട് കടപ്പുറത്ത് കപ്പലിറങ്ങിയത് പോലെ ))).

ഒരാഴ്ച മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തതാണ്, സംഗതി ഓണ്‍ലൈന്‍ വഴിയാ ടിക്കറ്റ് ബുക്ക് ചെയ്തെ. റിട്ടേണ്‍ ടിക്കറ്റ് വെയിറ്റിംങ് ലിസ്റ്റ് 72 ആയിരുന്നു. ഒരാഴ്ച കഴിയുമ്പോള്‍ കണ്‍ഫോം ആകൂമായിരിക്കുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു. 

എന്തായാലും ഞമ്മള് കോഴിക്കോട് എത്തി. ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു. വിചാരിച്ചത് പോലെ പ്രയാസമൊന്നുമില്ലായിരുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍, പാസ്സാകുമെന്നും ജോലി കിട്ടുമെന്നുമൊക്കെ പ്രതീക്ഷയുമുണ്ടായിരുന്നു. 
“നിങ്ങള്‍ ഇന്റര്‍വ്യൂ പാസ്സായി, ഇന്ന ദിവസം വന്നു ജോയിന്‍ ചെയ്തോളൂ ” എന്ന് പറഞ്ഞ് ചാനലില്‍ നിന്നും വരുന്ന വിളിയും പ്രതീക്ഷിച്ച്, അവിടെ നിന്നും പടിയിറങ്ങി. ആ സമയമെല്ലാം മനസ്സ് ഏതോ സ്വപ്നലോകത്ത് കിടന്ന് അറുമാതിക്കുകയായിരുന്നു. 
“സംഭവ സ്ഥലത്ത് നിന്നും ക്യാമറാമാന്‍ ..............നോടൊപ്പം അല്‍ അമീന്‍ തോട്ടുമുക്ക്, മീഡിയാ വണ്‍ ” എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതും മറ്റും കിനാവ് കണ്ട് കൊണ്ട് മനസ്സിനെ കെട്ടഴിച്ച് അങ്ങ് വിട്ടു, സ്വപ്നലോകത്ത് എവിടെ വേണോ പോയി മേഞ്ഞിട്ട് വരാനുള്ള അനുമതിയും കൊടുത്തു. ((( ഹല്ല,,, ഈ കിനാവ് കാണുന്നതിനു പ്രത്യേക ചെലവൊന്നുമില്ലല്ലോ,,,  ഹി ഹി ഹീ...... കാശ് ചെലവില്ലാത്തത് ഇപ്പൊ അതിനു മാത്രമാണല്ലോ,,,,  അതുകൊണ്ട് ഇഷ്ടമുള്ള സ്വപ്നങ്ങള്‍ കണ്ട് നിര്‍വൃതിയടയാന്‍ മനസ്സിനെ  അങ്ങ് വിട്ടു,,,, ഹല്ല പിന്നെ.. ))).

എന്തായാലും സ്വപ്നങ്ങള്‍ക്കൊക്കെ താത്കാലിക വിരാമമിട്ടു കൊണ്ട്,  മടങ്ങി വരാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. വൈകൂന്നേരം 6.40 നാണ് ട്രെയിന്‍. കുറച്ച് കോഴിക്കോടന്‍ ഹല്‍‌വയും വാങ്ങി റെയില്‍‌വേ സ്റ്റേഷനിലെത്തി.  PNR status check ചെയ്തു; waiting list 14.  ട്രെയിന്‍ വരാന്‍ ഇനിയും അര മണിക്കൂര്‍ സമയമുണ്ട്. കുറച്ച് നേരം അവിടെയും ഇവിടെയും ഒക്കെ കറങ്ങി നടന്നിട്ട് വീണ്ടും വന്ന്, പ്രതീക്ഷയോടെ മെഷീന്റെ ബട്ടണമര്‍ത്തി. പക്ഷേ, നിരാശയായിരുന്നു ഫലം, മെഷീന്‍ വര്‍ക്ക് ചെയ്യുന്നില്ല. ട്രെയിനും വരാറായി. ഏതാ ബോഗി, എത്രയാ സീറ്റ് നമ്പര്‍ എന്നൊന്നും അറിയാതെ എങ്ങനെ ട്രെയിനില്‍ കയറും???  

ഉടന്‍ ഫോണെടുത്ത് വീട്ടിലേക്ക് ഡയല്‍ ചെയ്തു. എന്റെ കാക്കാടെ മകനോട്, നെറ്റില്‍ നോക്കി ചെക്ക് ചെയ്യാന്‍ പറഞ്ഞു......  അവന്‍ ചെക്ക് ചെയ്തിട്ട് പറഞ്ഞു

“കൊച്ചാ‍പ്പാ........  വെയിറ്റിങ് ലിസ്റ്റ് 14,,, chart prepared" എന്ന്.............  

പണ്ടാരം!!!  ഇനിയെന്ത് ചെയ്യും????  എവിടെയെന്നും പറഞ്ഞ് കയറും,,, ഏത് സീറ്റില്‍ പോയി ഇരിക്കും???  ആകെ  ടെന്‍ഷനായി...... ആലോചിച്ചു നില്‍ക്കുമ്പോഴേക്കും ട്രെയിനിന്റെ ചൂളം വിളി കേട്ടു... മൈക്കില്‍ അനൌണ്‍സ്മെന്റും ഉയര്‍ന്നു.......   

“ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,,,, മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന, trivandrum express പ്ലാറ്റ്ഫോം നമ്പര്‍ ഒന്നിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു.... ”  

“ യാത്രിയോം കാ കൃപയാ‍..........,............    ഗാഡീ നമ്പര്‍.........................,........ ”

ഉടന്‍ തന്നെ അടുത്ത് നിന്നൊരാളോട് വളരെ വിനയാന്വിതനായി ചോദിച്ചു,,,, എന്റേത്  waiting list ആണ്, എന്ത് ചെയ്യണമെന്ന്. പുള്ളി ചോദിച്ചു, waiting list നമ്പര്‍ എത്രയാണെന്ന് ? ഞാന്‍ പറഞ്ഞു 14. അപ്പോള്‍ അദ്ദേഹം  പറഞ്ഞു; “തത്കാലം ഏതെങ്കിലുമൊരു ബോഗിയില്‍ കയറി അഡ്ജസ്റ്റ് ചെയ്തിരുന്നാല്‍ മതി. TTR വരുമ്പോള്‍ ഒന്നു പതപ്പിച്ചു കാര്യം പറഞ്ഞാല്‍ ചിലപ്പോള്‍ സംഗതി നടക്കും, നിങ്ങളുടെ ഭാഗ്യം പോലെയിരിക്കുമെന്ന്.........”  പുള്ളിക്ക് ഒരു താങ്ക്സും പറഞ്ഞ് S6 ബോഗിയില്‍ കയറി. നല്ല തിരക്കുണ്ടായിരുന്നു. ഒരു വിധം നുഴഞ്ഞു കയറി ഒരു സീറ്റൊപ്പിച്ചു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല, ഞാനൊന്നും അറിഞ്ഞിട്ടില്ലായെന്ന മട്ടില്‍ ബാഗും കെട്ടിപ്പിടിച്ചു ആ സീറ്റില്‍ അങ്ങനെയിരുന്നു... നല്ല ക്ഷീണവുമുണ്ടായിരുന്നു. ഒന്നു ഉറങ്ങിയാല്‍ കൊള്ളാമെന്നും ഉണ്ടായിരുന്നു,,,,  പക്ഷേ,, അതിനു സാധിക്കില്ലല്ലോ......... കോഴിക്കോട് സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ട് ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ഒരു TTR വന്നു.  വന്നയുടന്‍ അയാള്‍ പറഞ്ഞു; റിസര്‍വേഷന്‍ ഇല്ലാത്തവര്‍ പെട്ടെന്ന് കൂടും കുടുക്കയുമൊക്കെ എടുത്തോണ്ട് സ്ഥലം കാലിയാക്കണമെന്ന്. അതിനു കാരണവുമുണ്ട്, sleeper coach ആയിരുന്നിട്ട് കൂടി  ഭയങ്കര തിരക്കുണ്ടായിരുന്നു. TTR ന്റെ കല്‍‌പന വന്നയുടന്‍ നാലും നാലു വാക്കിനോടി..... ((( ഞമ്മള് എങ്ങോട്ടും പോയില്ല ട്ടോ,,, ഒന്നും കേള്‍ക്കാത്ത മട്ടില്‍ അവിടെ തന്നെയിരുന്നു,,  ഹ ഹ ഹ)))

പിന്നെ ആ കോച്ച് ശാന്തം........ സുന്ദരം.......... അവിടമാകെ സമാധാനം

പുള്ളി ടിക്കറ്റ് നോക്കിത്തുടങ്ങിയപ്പോള്‍, നൈസില്‍ അയാളുടെ അടുത്ത് പോയിട്ട് വളരെ എളിമയോടെ ഞാന്‍ പറഞ്ഞു; സര്‍,  എന്റേത് വെയിറ്റിങ് ലിസ്റ്റ് 14 ആണ്. എന്തെങ്കിലും ഒന്നു ചെയ്തു തരണം. ഒരു രക്ഷയുമില്ലെന്ന്‍ അദ്ദേഹം പറഞ്ഞു. എന്നാലും, വെറുതെ ഞാന്‍ ടിക്കറ്റ് പുള്ളിയുടെ നേര്‍ക്ക് ഒന്ന് നീട്ടി. അയാളത് വാങ്ങി നോക്കിയിട്ട് ചോദിച്ചു; “ ഇ-ടിക്കറ്റാണല്ലേ ??? ഇ-ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റ് എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം, താങ്കള്‍ ടിക്കറ്റില്ലാത്ത യാത്രക്കാരന്‍ ആണെന്നാണ്. ടിക്കറ്റ് കണ്‍ഫോം ആയില്ലെങ്കില്‍ ക്യാഷ് നിങ്ങളുടെ അക്കൌണ്ടില്‍ ക്രെഡിറ്റ്  ആകും. ഈ ടിക്കറ്റ് കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കില്ല. fine അടിക്കാന്‍ ഇത് ധാരാളം.  പക്ഷേ, ഞാനത് ചെയ്യുന്നില്ല.  അടുത്ത സ്റ്റേഷനിലിറങ്ങി local compartment ticket എടുത്തോണ്ട് കയറണം. മറ്റാരെങ്കിലും വന്ന് ടിക്കറ്റ് ചെക്ക് ചെയ്താല്‍ പണി പാളും. അത് കൊണ്ട് പെട്ടെന്ന് അടുത്ത സ്റ്റേഷനില്‍ ഇറങ്ങണം.”  സത്യം പറഞ്ഞാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ സ്തബ്ധനായി നിന്ന എന്റെയടുക്കലേക്ക്, തൊട്ടടുത്തിരുന്ന ഒരു യാത്രക്കാരന്‍ വന്നിട്ട് പറഞ്ഞു;  
“വിഷമിക്കണ്ട, അടുത്ത സ്റ്റേഷനില്‍ ഇറങ്ങി പെട്ടെന്ന് ലോക്കല്‍ കം‌പാര്‍ട്ട്മെന്റില്‍ കയറണം. എവിടെയെങ്കിലും 10 മിനിറ്റ് ട്രെയിന്‍ നിര്‍ത്തുമ്പോള്‍ അവിടെ ഇറങ്ങി ടിക്കറ്റ് എടുത്തിട്ട് വേഗം കയറിയാല്‍ മതിയെന്ന് ”. 

പറഞ്ഞു തീര്‍ന്നതും  ട്രെയിന്‍ പരപ്പനങ്ങാടി സ്റ്റേഷനില്‍  നിറുത്തി. ഞാന്‍ ബാഗുമെടുത്ത് കൊണ്ട് പുറത്തേക്ക് ഇറങ്ങി. ലോക്കല്‍ കം‌പാര്‍ട്ട്മെന്റ് ഒരുപാട് മുന്നിലാണ്. ഓടാന്‍ വയ്യ, കാലുകള്‍ മുന്നോട്ട് നീങ്ങുന്നില്ല.... എന്നാലും ഒന്നു ഓടാന്‍ ശ്രമിച്ചു..... പക്ഷേ, പെട്ടെന്ന് ട്രെയിന്‍ ചൂളം വിളിച്ചു. ഞാന്‍ വേഗത്തിലോടാന്‍ ശ്രമിച്ചു. അപ്പോഴേക്കും ട്രെയിന്‍ അനങ്ങി തുടങ്ങി, കുറേച്ചെ വേഗതയും കൂടി. പിന്നെ ഞാന്‍ ഓടിയില്ല.  കാരണം,  ഓടിയിട്ടും കാര്യമില്ലാന്ന്  അറിയാം. ട്രെയിന്‍ പോയി, ഞാന്‍ പെരുവഴിയിലായി. 

അറിയാതെ കണ്ണുകള്‍ നിറഞ്ഞു പോയി. പിന്നെ എന്‍‌ക്വയറിയില്‍ പോയി, തിരുവനന്തപുരത്തേക്ക് ഇനി എപ്പോഴാ ട്രെയിന്‍ എന്ന് തിരക്കി. രാത്രി 11.45 എന്നു മറുപടി. ഞാന്‍ വാച്ചിലേക്ക് നോക്കി, സമയം 7.25...........  കണ്ണുനീര്‍ അണപൊട്ടി ഒഴുകുകയാണോ എന്നൊരു സംശയം. നിയന്ത്രിച്ചു നിര്‍ത്തി. ചുറ്റും നോക്കി,,, കുറേ കുടിയന്മാരെയും  മാനസ്സിക നില തെറ്റി പിറുപിറുക്കുന്ന കുറേ മനുഷ്യക്കോലങ്ങളെയും മാത്രമേ ചുറ്റും കാണാന്‍ സാധിച്ചുള്ളൂ............  ഏതാണ്ട് നാലു മണിക്കൂര്‍ ഇവിടെ കുത്തിയിരിക്കണമല്ലോ എന്ന് ആലോചിച്ചപ്പോള്‍, മനസ്സ് വല്ലാതെ നിയന്ത്രണം വിടുന്നത് പോലെയൊരു തോന്നല്‍.........  അടുത്തു കണ്ട ഒരു കസേരയില്‍ പോയി ചാരിയിരുന്നു.............
എന്തിനാ റബ്ബേ എന്നോട് ഇങ്ങനെയൊരു പരീക്ഷണം................. അതും ഈ രാത്രി സമയത്ത് ,  അപരിചിതമായൊരു സ്ഥലത്ത് വെച്ച് .....    ഇങ്ങനെയൊരു പരീക്ഷണത്തിനു കാരണം.......??????????

ചിന്തകള്‍ കാടുകയറി,,,,, ഭാവിയിലേക്കും, ഭൂതത്തിലേക്കും ഒക്കെ ചിന്തകളെ പറിച്ചു നട്ടു............... 
ഞാനിരുന്ന കസേരയുടെ കുറച്ചടുത്തായി, പ്ലാറ്റ്ഫോമില്‍ അന്തിയുറങ്ങാന്‍ തയ്യാറെടുക്കുന്ന ഒരു മാനസ്സിക രോഗി. അയാളുമായി തര്‍ക്കിക്കുന്ന 3 കുടിയന്മാര്‍....  തര്‍ക്കം മൂര്‍ച്ഛിച്ചു.........  അവസാനം പരസ്പരം ചീത്തവിളിയുമായി....... മത്സരിച്ചുള്ള ചീത്തവിളി..................  പലതും നല്ല ഒന്നാന്തരം "പൂഞ്ഞാറന്‍" ശൈലിയില്‍. എല്ലാം കേട്ടു കൊണ്ടിരുന്നു. നല്ല ഉറക്ക ക്ഷീണവുമുണ്ട്. സമയം വളരെ ഇഴഞ്ഞാണ് നീങ്ങുന്നതും. എന്ത് ചെയ്യട്ടെന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, ജീവിതത്തില്‍ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഇത്തരം അനുഭവങ്ങള്‍ നിങ്ങളുമൊത്ത് പങ്കുവെക്കണമെന്ന് ഒരാഗ്രഹം,,,, പിന്നെ മറ്റൊന്നും ആലോചിച്ചില്ല..........പേനയും ഡയറിയുമെടുത്തു,,, ദക്ഷിണ റെയില്‍‌വേയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് എഴുത്തും തുടങ്ങി.............

Tuesday 26 March 2013

സൂര്യനെല്ലി: ക്രൂരതയുടെ രാഷ്ട്രീയമുഖം

                  രാഷ്ട്രീയ കേരളത്തിനും, കേരളീയ പൊതു സമൂഹത്തിനും കണ്ണുനീർ സമ്മാനിച്ച പതിനേഴ് വർഷങ്ങൾ. ആ കണ്ണുനീരിനു അറുതിവരുന്നതിനു മുമ്പ്, ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സൂര്യനെല്ലി വിഷയം കത്തുകയാണ്. എന്താണ് സൂര്യനെല്ലിയിൽ സംഭവിച്ചതെന്ന് എല്ലാവർക്കും വ്യക്തം. പക്ഷേ, ആ സംഭവത്തോടും അതിന്റെ ഇരകളോടുമുള്ള കേരളീയ പൊതുസമൂഹത്തിന്റെ സമീപനം വളരെ വിചിത്രമെന്നു പറയാതെ വയ്യ.

                   1996 ജനുവരി 16 നാണ് മൂന്നാർ നല്ലതണ്ണി ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന പതിനാറുകാരിയെ കാണാതായത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു 'മാൻ മിസ്സിങ്' കേസുകളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു ഈ പെൺകുട്ടിയുടെ തിരോധാനവും. എന്നാൽ,നാൽപത് ദിവസം കഴിഞ്ഞ് ഫെബ്രുവരി 26 ന്, പഴുത്തു പൊട്ടിയ ശരീരവുമായി പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ്‌ പീഡന കഥയുടെ, കൊടും ക്രൂരതയുടെ ചുരുളഴിയുന്നത്. നാൽപതോളം പേർ ചേർന്നു ദിവസങ്ങളോളം കൊണ്ട് നടന്നു പീഡിപ്പിച്ചതിനു ശേഷം ചവച്ചരച്ചു തുപ്പുകയായിരുന്നു ആ പാവത്തിനെ.


       പെൺകുട്ടിയെ കെണിയിൽപ്പെടുത്തിയവർക്ക്, തങ്ങളുടെ ആവശ്യം കഴിഞ്ഞതിനു ശേഷമാണു അവളെ വേണ്ടാതായത്. എന്നാൽ, പ്രബുദ്ധമെന്നു വിശേഷിപ്പിക്കുന്ന കേരളീയ പൊതുസമൂഹത്തിനു എന്തുകൊണ്ട് പെൺകുട്ടിയെ വേണ്ടാതായി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു. പെൺകുട്ടി വീണ്ടും വേട്ടയാടപ്പെടുന്നു. പീഡിപ്പിച്ചവരാകട്ടെ, മാന്യതയുടെ മൂടുപടമണിഞ്ഞു സമൂഹത്തിൽ ഇന്നും വിലസുന്നു. ഉന്നത ബന്ധമുള്ളവരായതിനാൽ, നീതി-നിയമ വ്യവസ്ഥകളെ വിലയ്ക്കെടുത്ത് കൊണ്ട് അവർ രക്ഷപ്പെട്ടു. പെൺകുട്ടിയും കുടുംബവുമാകട്ടെ, അപമാനവും പേറി സ്വന്തം നാടും വീടും വിട്ടെറിഞ്ഞു കൊണ്ട് കോട്ടയത്തെ ഒരു ഗ്രാമപ്രദേശത്തേക്ക് ചേക്കേറി. വിവാഹമുൾപ്പെടെയുള്ള ജീവിതത്തിലെ സകല സന്തോഷങ്ങളും സ്വപ്നങ്ങളും കുഴിച്ചു മൂടപ്പെട്ടവളായി ഇന്നും ജീവിക്കുന്നു, സൂര്യനെല്ലി പെൺകുട്ടി എന്ന പേരിൽ.

       കേസിൽ പലരും പ്രതി ചേർക്കപ്പെടുകയും, പലരും രക്ഷപ്പെടുകയും ചെയ്തു. എന്നാൽ, സംഭവത്തോടുള്ള ഹൈക്കോടതിയുടെ കാഴ്ച്ചപ്പാടും വിധി പ്രസ്താവനയും അങ്ങേയറ്റം അപഹാസ്യമായിരുന്നു. ശരീരം മുഴുവൻ പഴുത്തു പൊട്ടിയൊലിക്കുന്ന, നിരന്തരമായ രക്തസ്രാവം മൂലം ഇരിക്കാൻ പോലും സാധിക്കാത്ത പെൺകുട്ടിയെ നോക്കി, കേസ് പരിഗണിച്ച ജഡ്ജിമാർ പറഞ്ഞത്, പെൺകുട്ടി സ്വന്തം താത്പര്യ പ്രകാരം വേശ്യാവൃത്തിയിലേർപ്പെട്ടുവെന്നാണ്. അതേ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് ബസന്ത്, സൂര്യനെല്ലിക്കേസ് പുന:പരിശോധിക്കണമെന്ന നിലവിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പെൺകുട്ടിയെപ്പറ്റി പറഞ്ഞ വാക്കുകൾ മാലോകർ മുഴുവൻ കേട്ടതാണ്. ന്യായാധിപന്മാരുടെ ഇത്തരത്തിലുള്ള സമീപനങ്ങൾ നീതി - ന്യായ വ്യവസ്ഥകൾക്കാകെ നാണക്കേടാണ്. മേൽക്കോടതിയുടെ വിധി പ്രസ്താവനയോട് ഒരു ന്യായാധിപന്റെ സമീപനം ഇതാണെങ്കിൽ, സാധാരണക്കാരും പൊതുജനങ്ങളും ഒരുപക്ഷേ ഇതിനേക്കാൾ തരംതാണ രീതിയിൽ പ്രതികരിച്ചെന്നു വരാം. അത്തരം സാഹചര്യങ്ങൾ രൂപപ്പെടാൻ ബസന്തിനെപ്പോലുള്ളവരുടെ നിലവാരം കുറഞ്ഞ സമീപനങ്ങൾ കാരണമാകുമെങ്കിൽ, അത് ജുഡീഷ്യറിയുടെ ഏറ്റവും വലിയ പരാജയം തന്നെയായിരിക്കും.

       സൂര്യനെല്ലിക്കേസ് പുന:പരിശോധിക്കണമെന്ന സുപ്രീം കോടതി വിധിയെത്തുടർന്ന്, പത്രത്താളുകളിലും ചാനൽ ചർച്ചകളിലും വീണ്ടും സൂര്യനെല്ലി ഇടം നേടി. ഇതൊരു പക്ഷേ, പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കുന്നതിനു നിമിത്തമാകുമെന്ന് സ്വപ്നം കണ്ടവർക്ക്, കനത്ത പ്രഹരമേൽപ്പിച്ചു കൊണ്ടാണ് പി.ജെ കുര്യന്റെ പങ്കിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പൊട്ടിപ്പുറപ്പെട്ടത്. അതോടു കൂടി, കുര്യൻ ചാനൽ ചർച്ചകളിൽ നിറഞ്ഞു. കുര്യൻ രാജിവെച്ചു അന്വേഷണത്തെ നേരിട്ടു കഴിഞ്ഞാൽ പെൺകുട്ടിക്ക് നീതി ലഭിക്കുമെന്ന തരത്തിലാണ് ഇന്നത്തെ ചർച്ചകൾ പുരോഗമിക്കുന്നത്. 

                   കുര്യനെ പിന്തുണച്ചും എതിർത്തും പലരും രംഗത്തെത്തി. കുര്യനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷവും മറ്റു പാർട്ടികളും സംഘടനകളും പതിവുപോലെ സമര മുഖങ്ങൾ തുറന്നു. കുര്യനു അകമഴിഞ്ഞ പിന്തുണയോടെ യു.ഡി.എഫും സർക്കാരും സുരക്ഷാ വലയമൊരുക്കി.

       ഇവിടെയാണ് ഇവരുടെയൊക്കെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുന്നത്. കുര്യനെ കുരുക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ സി.പി.എമ്മും, കുര്യനെ സംരക്ഷിക്കാനായി യു.ഡി.എഫും ജനങ്ങളെ വിഡ്ഡികളാക്കുന്ന പൊറോട്ട നാടകവുമായി രംഗത്തുണ്ട്. രാഷ്ട്രീയത്തിൽക്കവിഞ്ഞ ഒരു താത്പര്യവും ഇവർക്കില്ലായെന്നുള്ളത് വ്യക്തം. കുര്യൻ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നുള്ളത് പക്ഷപാത രഹിതമായി അന്വേഷിച്ചു കണ്ടെത്തേണ്ട കാര്യമാണ്. പക്ഷേ, തനിക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ, അ 
ന്വേഷണത്തെ നേരിടാൻ കുര്യൻ തയ്യാറാകണമായിരുന്നു. കാരണം, രാഷ്ട്രത്തിന്റെ നിയമ നിർമ്മാണ സഭയുടെ ഉത്തരവാദപ്പെട്ട ഒരു പദവിയിലിരിക്കുന്ന വ്യക്തിയെന്ന നിലയിൽ, തന്റെ സത്യസന്ധതയും ആത്മാർത്ഥതയും തെളിയിക്കേണ്ട ബാധ്യത കുര്യനുണ്ട്. നിയമ നിർമ്മാണത്തിൽ പങ്കാളിയാകുന്ന വ്യക്തി നിയമത്തിന് അതീതനാകാൻ പാടില്ല.

പ്രതി ചേർക്കപ്പെട്ട സാഹചര്യത്തിൽ, കുര്യനെയൊഴിച്ച് ബാക്കി മുഴുവൻ പ്രതികളെയും തിരിച്ചറിയൽ പരേഡിനു വിധേയരാ
ക്കിയിരുന്നു. പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നിട്ടും എന്തിനായിരുന്നു തിരിച്ചറിയൽ പരേഡിൽ നിന്നും കുര്യനെ മാത്രം ഒഴിവാക്കിയത്? അദ്ദേഹം നിരപരാധിയായിരുന്നുവെങ്കിൽ, കുര്യന്റെ കാര്യത്തിൽ പെൺകുട്ടിക്ക് തെറ്റു പറ്റിയിരുന്നുവെങ്കിൽ തിരിച്ചറിയൽ പരേഡിൽ അതു വ്യക്തമാകുമായിരുന്നു. അതല്ല കുര്യൻ തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞിരുന്നുവെങ്കിൽ നിയമത്തിന്റെ വഴിക്ക് മുന്നോട്ടു പോവുകയും ചെയ്യാമായിരുന്നു. പക്ഷേ അതുണ്ടായില്ല. അതുകൊണ്ടു തന്നെ കുര്യന്റെ കാര്യത്തിൽ പൊതുസമൂഹത്തിനു സംശയമുണ്ടാവുക സ്വാഭാവികം.

       എന്നാൽ, ഈ വിഷയത്തിൽ രാഷ്ട്രീയപ്പാർട്ടികളുടെ ഇപ്പോഴത്തെ സമീപനത്തിൽ ഒട്ടും തന്നെ ആത്മാർത്ഥതയില്ലായെന്നുള്ളത് പച്ചയായ സത്യം. പെൺകുട്ടിയുടെ പേരു പറഞ്ഞ് സി.പി.എം ഇപ്പോൾ നടത്തുന്ന സമരമുറകൾ സത്യസന്ധമല്ലായെന്നതിനു കൂടുതൽ തെളിവ് തേടി അലയേണ്ട കാര്യമില്ല. കാരണം, സി.പി.എം ഭരിച്ചപ്പോൾപ്പോലും കുര്യനെതിരെ തെളിവ് നിരത്താനോ നടപടി സ്വീകരിക്കുവാനോ, പെൺകുട്ടിക്ക് നീതി ലഭ്യമാക്കാനോ ശ്രമിച്ചില്ലായെന്നുള്ളതിൽ നിന്നും, സഖാക്കളുടെ ഇപ്പോഴത്തെ സമരത്തിനു പിന്നിലെ ആത്മാർത്ഥത ഊഹിക്കാവുന്നതേയുള്ളൂ. തങ്ങളുടെ നേതാവിന്റെ നിലനിൽപ്പിനേക്കാളും സുരക്ഷയേക്കാളും വലുതല്ല സൂര്യനെല്ലിയിലെ പെൺകുട്ടിയുടെ നീതിയെന്ന് സർക്കാർ നിലപാടിലൂടെ കോൺഗ്രസ്സും വ്യക്തമാക്കി. പൊതുസമൂഹമാകട്ടെ, ഇതിനെതിരെ വ്യക്തമായ നിലപാടെടുക്കാതെ ഒളിച്ചു കളി സമീപനം സ്വീകരിക്കുന്നു. ഇനിയാരാണ് പെൺകുട്ടിയ്ക്ക് വേണ്ടി രംഗത്തിറങ്ങുക?




       എന്തിനെയും രാഷ്ട്രീയക്കണ്ണോടു കൂടി മാത്രം സമീപിക്കുന്ന നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാടിനു പിന്നിലെ ഔചിത്യം ഊഹിക്കാവുന്നതേയുള്ളു. പക്ഷേ, പൊതുസമൂഹത്തിനു എന്താണു പറ്റിയതെന്ന് എത്ര ആലോചിച്ചിട്ടും വ്യക്തമാകുന്നില്ല. പ്രശ്നങ്ങൾ നേരിടുന്ന ഇരകളുടെ പക്ഷത്ത് നിന്നു കൊണ്ട് സത്യസന്ധവും പക്ഷപാത രഹിതവുമായ ഇടപെടലുകൾ നടത്താൻ എന്തുകൊണ്ടോ മലയാളി മടിക്കുന്നു. എന്തിനേയും രാഷ്ട്രീയക്കണ്ണോടു കൂടി സമീപിക്കാൻ മലയാളി ശീലിച്ചു പോയി. ഒരുപക്ഷേ, കേരളീയ പൊതുസമൂഹത്തെ ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പങ്കുവെച്ചെടുത്തിരിക്കുന്നത് കൊണ്ടായിരിക്കാം ഇത്തരമൊരു സമീപനം മലയാളിക്ക് കൈവന്നത്. 


       സ്വന്തം പെൺമക്കൾ തെരുവുകളിൽ
പിച്ചിച്ചീന്തപ്പെടുമ്പോൾ, അതിനെതിരെ ഒന്നു പ്രതികരിക്കാൻ പോലും രാഷ്ട്രീയക്കോമരങ്ങളുടെ അനുമതിക്കായി കാത്തു നിൽക്കുന്ന ഗതികേട്, അത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. കേരളത്തിലെ ആദ്യ പെൺവാണിഭക്കേസാണ് സൂര്യനെല്ലി. തുടർന്നിങ്ങോട്ട് വന്ന വിതുര, തോപ്പുംപടി, കിളിരൂർ, കവിയൂർ തുടങ്ങി എല്ലാ കേസുകളും ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും മറവിൽ ഒലിച്ചു പോയി. ദൃശ്യ മാധ്യമങ്ങളിലെ 9 മണി വാർത്തകളിലെ ഇടിവെട്ട് സംവാദത്തിനപ്പുറം ഒരിഞ്ചു മുന്നോട്ട് പോയില്ല കേരളത്തിലെ സ്ത്രീ പീഡനക്കേസുകൾ.

       ഇക്കാര്യത്തിൽ അൽപമെങ്കിലും മാറ്റം ദർശിക്കാനായത് സൗമ്യാ വധക്കേസിലാണ്. ഈ കേസിലെ പ്രതിയായ ഗോവിന്ദച്ചാമി, ഊരു തെണ്ടി സമൂഹത്തിന്റെ പുറമ്പോക്കിൽ ജീവിക്കുന്നയാളായത് കൊണ്ടും, ഉന്നതങ്ങളിൽ പിടിപാടില്ലാത്തതു കൊണ്ടും മാത്രം നിയമത്തിന്റെ മുന്നിലെത്തപ്പെട്ടു. പ്രതിസ്ഥാനത്ത്, സൂര്യനെല്ലിക്കേസിലെ പോലെ ഉന്നതന്മാരായിരുന്നുവെങ്കിൽ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുമായിരുന്നുവെന്നതിൽ ഒരു സംശയവുമില്ല.


       കേരളത്തിലെ ബുദ്ധി ജീവികളുടെയും, സാംസ്കാരിക നായകന്മാരുടെയും കേവല പത്ര പ്രസ്താവനകൾ കൊണ്ടു മാത്രം സൂര്യനെല്ലി പെൺകുട്ടിയ്ക്ക് നീതി ലഭിക്കില്ലെന്നുറപ്പ്. നീതി നിഷേധിക്കപ്പെട്ട്, സമൂഹ മധ്യത്തിൽ അവഹേളനത്തിന്റെയും അപമാനത്തിന്റെയും ദുരിതം പേറുന്ന പെൺകുട്ടിക്ക്, എൽ.ഡി.എഫ് - യു.ഡി.എഫ് ദുഷ്ട രാഷ്ട്രീയ അജണ്ടകൾക്കിരയാകാതെ തന്നെ നീതി ഉറപ്പാക്കപ്പെടണം.
         
                                     രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രമായ ഡൽഹിയിൽ, ഇന്ദ്രപ്രസ്ഥത്തിന്റെ മൂക്കിനു താഴെ നടന്ന അതിക്രൂരമായ പീഡനത്തിന്റെയും കൊലപാതകത്തിന്റെയും ഞെട്ടലിൽ നിന്നും രാജ്യം ഇനിയും മുക്തമായിട്ടില്ല. ഡൽഹി സംഭവത്തോടനുബന്ധിച്ച് നടന്ന സമര പോരാട്ടങ്ങൾ ഇനിയും പൂർണ്ണമായി കെട്ടടങ്ങിയിട്ടില്ല. ദില്ലിയിൽനടന്ന സമരങ്ങളിൽ, സമര തേരാളികൾ ഡൽഹിയുടെ തെരുവുകൾ കീഴടക്കിയത് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ സംഘടനകളുടെയോ, ആഹ്വാനമോ പിന്തുണയോ നേതൃത്വമോ ഇല്ലാതെയാണ്. ഡൽഹിയിലെ രാം ലീല മൈതാനിയിലും, ജന്ദർ മന്തിറിലും, രാഷ്ട്രപതി ഭവനു മുന്നിലും ആഞ്ഞടിച്ച സമരക്കൊടുങ്കാറ്റ്, ഭരണാധികാരികളുടെ മനസ്സുകളിൽ ആത്മസംഘർഷത്തിന്റെ പേമാരി പെയ്യിച്ചുവെന്നതിൽ സംശയമില്ല. ആ സമരത്തിനു നേരെ ഭരണ കർത്താക്കൾ ഒരുവേള കണ്ണടച്ചിരുന്നുവെങ്കിൽ, തെരുവുകളിൽ അണപൊട്ടിയ സമര പ്രവാഹം ബാരിക്കേഡുകൾ തകർത്തുകൊണ്ട് ഭരണസിരാ കേന്ദ്രങ്ങളുടെ അകത്തളങ്ങളിൽ വരെ ആഞ്ഞടിച്ചേനെ. ആരുടെയും പ്രലോഭനങ്ങളിൽപ്പെട്ട് അണഞ്ഞു പോകാത്ത ആ സമരവീര്യം, ദില്ലിയുടെ അതിർത്തികൾ ഭേദിച്ചുകൊണ്ട് കേരളത്തിന്റെ തെരുവുകളിലേക്ക് കത്തിപ്പടരാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.



       രാഷ്ട്രീയത്തിനതീതമായ ഒരു പോരാട്ടത്തിലൂടെ മാത്രമേ 
സൂര്യനെല്ലി പെൺകുട്ടിയ്ക്ക് നീതി ഉറപ്പുവരുത്താനാകൂ. അതിനായി, ഡൽഹിയിൽ നടന്ന സമര പോരാട്ടത്തിന്റെ ദിനരാത്രങ്ങൾ കേരളത്തിനു കടമെടുക്കേണ്ടിയിരിക്കുന്നു. സൂര്യനെല്ലി പെൺകുട്ടിയ്ക്ക്, കഴിഞ്ഞ 17 വർഷമായി നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നീതി ഇനിയെങ്കിലും ഉറപ്പുവരുത്തണമെങ്കിൽ, സത്യസന്ധമായ, പക്ഷപാത രഹിതമായ, രാഷ്ട്രീയത്തിനതീതമായൊരു ഇടപെടൽ അനിവാര്യം തന്നെയാണ്. പണവും അധികാരവും ചേർന്ന്, ജീവിതം ദുസ്സഹമാക്കിയ ഇരകൾക്ക് വേണ്ടി കേരളീയ പൊതുസമൂഹം ഇനിയെങ്കിലും ഉറക്കം വിട്ടുണർന്ന് രംഗത്തേക്ക് വരുമെന്നു പ്രത്യാശിക്കാം.